ബഹിഷ്കരണം: വ്യാപാരസംഘടനകളുടെ ആഹ്വാനം ശക്തമായി
Saturday, May 17, 2025 2:06 AM IST
ന്യൂഡൽഹി: ഇന്ത്യ-പാക്കിസ്ഥാൻ സംഘർഷത്തിൽ പാക്കിസ്ഥാനു പരസ്യ പിന്തുണ പ്രഖ്യാപിച്ച തുർക്കിക്കും അസർബൈജാനും എതിരേ രാജ്യത്തു പ്രതിഷേധം ശക്തം.
ഇരു രാജ്യങ്ങളുമായുള്ള എല്ലാ വ്യാപാരവും നിർത്തിവയ്ക്കാൻ ഓൾ ഇന്ത്യ ജെം ആൻഡ് ജ്വല്ലറി ഡൊമെസ്റ്റിക് കൗൺസിൽ (ജിജെസി) ആവശ്യപ്പെട്ടു. തുർക്കിയുടെ ഉത്പന്നങ്ങൾ ബഹിഷ്കരിക്കാൻ വിവിധ വ്യാപാരസംഘടനകൾ ആഹ്വാനം ചെയ്തു.
ഐഐടി റൂർക്കിയും ജെഎൻയു, ജാമിയ മിലിയ തുടങ്ങിയ യൂണിവേഴ്സിറ്റികളും തുർക്കിയിലെ യൂണിവേഴ്സിറ്റുകളുമായുണ്ടാക്കിയ ധാരണാപത്രം റദ്ദാക്കി. തുർക്കി കന്പനി സെലെബിയുമായുള്ള ഗ്രൗണ്ട് ഹാൻഡ്ലിംഗ് കരാർ കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് (സിയാൽ) റദ്ദാക്കി. വ്യാഴാഴ്ച മുതൽ സെലെബിയുടെ സേവനം അവസാനിപ്പിച്ചെന്ന് സിയാൽ പ്രസ്താവനയിൽ അറിയിച്ചു.
ദേശീയ സുരക്ഷ മുൻനിർത്തി സെലെബിയുമായുള്ള കരാർ അവസാനിപ്പിക്കുകയാണെന്ന് വ്യാഴാഴ്ച ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റി (ബിസിഎഎസ്) അറിയിച്ചിരുന്നു. 15 വർഷമായി ഇന്ത്യയിൽ പ്രവർത്തിക്കുന്നതും പതിനായിരത്തിലേറെ ജീവനക്കാരുമുള്ളതുമായ സെലെബി രാജ്യത്തെ ഒന്പതു വിമാനത്താവളങ്ങളിൽ ഗ്രൗണ്ട് ഹാൻഡ്ലിംഗ് കൈകാര്യം ചെയ്തിരുന്നു.
തുർക്കിയിലെ ഇനോനു യൂണിവേഴ്സിറ്റിയുമായുള്ള ധാരണാപത്രമാണ് റൂർക്കി ഐഐടി (ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി) റദ്ദാക്കിയത്. അക്കഡേമിക്, റിസർച്ച് മേഖലകളിൽ ഇരു സ്ഥാപനങ്ങളും സഹകരിച്ചിരുന്നു.
പഞ്ചാബിലെ ലവ്ലി പ്രഫഷണൽ യൂണിവേഴ്സിറ്റി (എൽപിയു), ഹൈദരാബാദ് ആസ്ഥാനമായ മൗലാന ആസാദ് നാഷണൽ ഉറുദു യൂണിവേഴ്സിറ്റി (എംഎഎൻയുയു), കാൺപുരിലെ ഛത്രപതി ഷാഹുജി മഹാരാജ് യൂണിവേഴ്സിറ്റി എന്നിവയും തുർക്കി യൂണിവേഴ്സിറ്റുകളുമായുള്ള ധാരണാപത്രം റദ്ദാക്കി.