"ക്വിറ്റ് ഇന്ത്യ'; ചൂടറിഞ്ഞ് തുർക്കിയും അസർബൈജാനും
Saturday, May 17, 2025 2:06 AM IST
ജയ്പുർ: പാക്കിസ്ഥാനെ പിന്തുണച്ച തുർക്കിയുടെ ആപ്പിൾ വേണ്ടെന്ന് ആൾവാറിലെ പഴക്കച്ചവടക്കാർ. തുർക്കിയുടെ ഉത്പന്നങ്ങൾ ബഹിഷ്കരിക്കാൻ രാജസ്ഥാനിലെ വ്യാപാരികൾ തീരുമാനിച്ചതിനു പിന്നാലെയാണ് ആപ്പിളിനും വിലക്കേർപ്പെടുത്തിയത്.
നേരത്തേ തുർക്കിയിൽനിന്നും കല്ലുകൾ ഇറക്കുമതിചെയ്യാൻ അജ്മേറിലെ മാർബിൾ വ്യാപാരികളും വിസമ്മതിച്ചിരുന്നു. തുർക്കിയിൽനിന്ന് ഇറക്കുമതി ചെയ്യുന്ന ആപ്പിളിന്റെ വില്പന പൂർണമായും നിർത്തിവയ്ക്കുന്നതായി ആൽവാറിലെ ഫ്രൂട്ട് മണ്ടി യൂണിയൻ പ്രഖ്യാപിച്ചു.
പൊതുജനവികാരത്തെ പ്രതിഫലിപ്പിക്കുന്നതാണ് തീരുമാനമെന്നും തുർക്കിയുടെ സാമ്പത്തിക മേഖലയെ തളർത്തുകയാണ് ലക്ഷ്യമെന്നും വ്യാപാരികൾ പറഞ്ഞു. മാർച്ചിനും ജൂണിനും ഇടയിൽ ദിവസവും 15 ടണ്ണിലധികം തുർക്കി ആപ്പിളുകളാണ് രാജസ്ഥനിലെത്തുന്നതെന്ന് ഫ്രൂട്ട് മണ്ടി യൂണിയൻ ജനറൽ സെക്രട്ടറി സൗരഭ് കൽറ പറഞ്ഞു.
""തുർക്കിയുടെ ഇന്ത്യാവിരുദ്ധ നിലപാട് മൂലം തങ്ങൾ അവ വിൽക്കുന്നില്ലെന്ന് തീരുമാനിച്ചു. വെറുമൊരു വിപണി തീരുമാനമല്ല, ഇതൊരു സന്ദേശമാണ്''- അദ്ദേഹം കൂട്ടിച്ചേർത്തു. ""തുർക്കി ആപ്പിൾ വിൽക്കുന്നില്ലെന്ന് ഉറപ്പാക്കാൻ ബോധവൽകരണ പരിപാടി ആരംഭിക്കും. ഏതെങ്കിലും വ്യാപാരി അവ വിൽക്കുന്നത് കണ്ടെത്തിയാൽ, ദേശതാത്പര്യത്തിനെതിരായ നടപടിയായി കണക്കാക്കും''- കൽറ പറഞ്ഞു.