വനം വകുപ്പ് കൈയേറി ബോര്‍ഡ് സ്ഥാപിച്ച ഭൂമിയില്‍ കുടില്‍കെട്ടി സമരം ആരംഭിക്കുമെന്ന്
1560158
Saturday, May 17, 2025 12:17 AM IST
രാജാക്കാട്: ചിന്നക്കനാലില്‍ വനം വകുപ്പ് കൈയേറിയ റവന്യൂ ഭൂമിയിൽ കുടില്‍കെട്ടി സമരം ആരംഭിക്കുമെന്ന് ആദിവാസി സംഘടനാ നേതാക്കള്‍ അറിയിച്ചു. വനം വകുപ്പ് ബോര്‍ഡ് സ്ഥാപിച്ചത് ആദിവാസി പുനരധിവാസ പദ്ധതിയില്‍ ഉൾപ്പെട്ട ഭൂമിയിലാണെന്നും ആദിവാസികള്‍ക്ക് വിതരണം ചെയ്യാനുള്ള ബാക്കി ഭൂമി അടിയന്തരമായി വിതരണം നടത്തണമെന്നും പട്ടിക വര്‍ഗ ഏകോപന സമിതി ആവശ്യപ്പെട്ടു.
2002 ഒാഗസ്റ്റ് 27 നാണ് അന്നത്തെ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ കേരളത്തില്‍ ലഭ്യമാകുന്ന റവന്യൂ ഭൂമിയും ഒപ്പം മുഴുവന്‍ മിച്ച ഭൂമിയും ആദിവാസികള്‍ക്ക് വിതരണം നടത്തുന്നതിന് തീരുമാനിച്ചത്.
ഇതിന്റെ അടിസ്ഥാനത്തില്‍ ചിന്നക്കനാലില്‍ ഏറ്റെടുത്തത് 1490 ഏക്കര്‍ ഭൂമിയാണ്. ഇതില്‍ 566 കുടുംബങ്ങള്‍ക്ക് ചിന്നക്കനാല്‍ വിലക്ക്, സൂര്യനെല്ലി, 301കോളനി, പന്തടിക്കളം എന്നിവിടങ്ങളിലായി 668 ഏക്കര്‍ വിതരണം നടത്തി. ഇനി വിതരണം നടത്താനുള്ളത് 822 ഏക്കർ ഭൂമിയാണ്. ഇതില്‍ ഉള്‍പ്പെട്ട ഭൂമിയാണ് മുമ്പ് എച്ച്എന്‍എല്‍ കമ്പനി യൂക്കാലി കൃഷിക്കായി പാട്ടത്തിനെടുത്തിരുന്നത്. പാട്ടക്കാലാവധി അവസാനിച്ച ഭൂമി ആദിവാസി പുനരധിവാസ പദ്ധതിയില്‍ ഉള്പ്പെട്ടതാണെന്നിരിക്കെയാണ് അവിടെ വനം വകുപ്പ് കൈയേറ്റം നടത്തിയിരിക്കുന്നത്. ഇതിനെതിരേയാണ് ഇപ്പോള്‍ ആദിവാസി സംഘടനകള്‍ രംഗത്തെത്തിയിരിക്കുന്നത്. ഭൂമിയില്‍ കുടില്‍ കെട്ടി വീണ്ടും സമരമാരംഭിക്കുമെന്നും ഭൂമി വിതരണം വേഗത്തിലാക്കണമെന്നും ആദിവാസി സംഘടനാ നേതാക്കള്‍ ആവശ്യപ്പെട്ടു.
മുമ്പ് വിതരണം നടത്തിയ 566 പട്ടയങ്ങളില്‍ 160 ഓളം പേര്‍ക്ക് ഇപ്പോഴും ഭൂമി നല്‍കാത്ത സാഹചര്യവും നിലനില്‍ക്കുന്നുണ്ട്. ഭൂരഹിതരായ നൂറുകണക്കിന് ആദിവാസികള്‍ ദുരിതമനുഭവിക്കുമ്പോള്‍ തങ്ങള്‍ക്ക് അവകാശപ്പെട്ട ഭൂമിയില്‍ കടന്നുകയറി ബോര്‍ഡ് സ്ഥാപിച്ച വനം വകുപ്പ് ഉദ്യോഗസ്ഥര്ക്കെതിരേ നടപടി സ്വീകരിക്കണമെന്നും പട്ടിക വര്‍ഗ ഏകോപന സമിതി ആവശ്യപ്പെട്ടു.