അതിദാരിദ്ര്യ നിര്‍മാര്‍ജനം: ജില്ലയിലെ പ്രവര്‍ത്തനം ഊര്‍ജിതമാക്കണമെന്ന് മന്ത്രി വീണാ ജോര്‍ജ്
1560259
Saturday, May 17, 2025 3:29 AM IST
പത്തനംതിട്ട: നവംബര്‍ ഒന്നിന് കേരളത്തെ അതിദരിദ്രരില്ലാത്ത സംസ്ഥാനമായി പ്രഖ്യാപിക്കാനിരിക്കേ ജില്ലയിലെ പ്രവര്‍ത്തനം ഊര്‍ജിതമാക്കണമെന്ന് മന്ത്രി വീണാ ജോര്‍ജ്. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന മേഖലാതല അവലോകന യോഗത്തിന്റെ തുടര്‍ നടപടി കളക്ടറേറ്റ് ചേംബറില്‍ വിശദീകരിക്കുകയായിരുന്നു മന്ത്രി.
അതിദാരിദ്ര്യ നിര്‍മാര്‍ജനമെന്ന ലക്ഷ്യമിട്ട് പദ്ധതി പുരോഗമിക്കുന്നു. ജില്ലയില്‍ 66 ശതമാനം കുടുംബത്തെ അതിദാരിദ്ര്യത്തില്‍ നിന്ന് മോചിപ്പിച്ചു. ഒക്ടോബറിനുള്ളില്‍ 100 ശതമാനം പൂര്‍ത്തിയാക്കും.
ലൈഫ് മിഷൻ, തദ്ദേശ റോഡ് പുനരുദ്ധാരണം, അതിദാരിദ്ര്യ നിര്‍മാര്‍ജനം, മാലിന്യ മുക്ത കേരളം, ഹരിതകേരളം മിഷന് വിഷയങ്ങളാണ് പരിശോധിച്ചത്. ജില്ലയുടെ സമഗ്ര വികസനത്തിന് വകുപ്പുകളുടെ കൂട്ടായ പ്രവര്‍ത്തനം ആവശ്യമാണ്. ക്യത്യമായ അവലോകനം വേണം. ജില്ലയില്‍ ലൈഫ് മിഷന് പദ്ധതി പ്രകാരം അര്‍ഹരായ 74.25 ശതമാനം പേരുടെ വീട് നിര്‍മാണം പൂര്‍ത്തിയായി.
കൃത്യമായ രേഖകളില്ലാത്ത ഉപഭോക്തക്കള്‍ക്ക് തടസം കൂടാതെ വിതരണം ചെയ്യും. കരാറില്‍ ഏര്‍പ്പെടുന്നവര്‍ക്ക് ബന്ധപ്പെട്ട രേഖ സമയ തടസമില്ലാതെ നല്‍കണം. തദ്ദേശ പുനരുദ്ധാരണ പദ്ധതി പ്രകാരം ജില്ലയില്‍ ആകെയുള്ള 141 റോഡുകളില്‍ 28 എണ്ണത്തിന് കരാര്‍ നല്കി. ആറ് എണ്ണത്തിന്റെ പ്രവൃത്തി ആരംഭിച്ചു.
അടുത്ത മൂന്നു മാസത്തിനുള്ളില്‍ എല്ലാ റോഡുകളുടെയും നിര്‍മാണം പൂര്‍ത്തിയാക്കും. മാലിന്യമുക്ത കേരളത്തിന്റെ ഭാഗമായി യൂസര്‍ ഫീ ശേഖരണം നൂറു ശതമാനത്തിലെത്തണമെന്ന് മന്ത്രി ആവശ്യപ്പെട്ടു.
മൂന്നുമാസത്തിനുള്ളില്‍ ജില്ലയില്‍ 32 ശതമാനം നീര്‍ച്ചാലുകള്‍ വീണ്ടെടുക്കും. തരിശ് പാടശേഖരം കൃഷിക്ക് അനുയോജ്യമാക്കുന്നത് പരിശോധിക്കണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്, എഡിഎം ബി ജ്യോതി, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.