സ്വതന്ത്രയെ പ്രസിഡന്റാക്കാൻ കോൺഗ്രസ് അംഗങ്ങൾ തയാറായിരുന്നില്ല: അലക്സ് ജോൺ
1560266
Saturday, May 17, 2025 3:42 AM IST
പത്തനംതിട്ട: നിരണം ഗ്രാമപഞ്ചായത്ത് പ്രസിഡന്റു പദവി സംബന്ധിച്ച കരാർ ആദ്യം ലംഘിച്ചത് കെ.പി. പുന്നൂസാണെന്ന് മുൻ പ്രസിഡന്റ് അലക്സ് ജോൺ പുത്തൂപ്പള്ളി പത്രസമ്മേളനത്തിൽ പറഞ്ഞു.
കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിനുശേഷം ആദ്യം പ്രസിഡന്റു സ്ഥാനത്തെത്തിയ കെ.പി. പുന്നൂസ് 2023 ജൂൺ 30നു സ്ഥാനമൊഴിഞ്ഞ് അലക്സ് ജോണിനെ പ്രസിഡന്റാക്കണമെന്നതായിരുന്നു ഡിസിസി തലത്തിൽ എഴുതിയുണ്ടാക്കിയ ധാരണ. എന്നാൽ പുന്നൂസ് ഇതു പാലിച്ചില്ല. സാന്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് അദ്ദേഹം ജയിലിൽ കഴിയുന്പോഴും പ്രസിഡന്റു സ്ഥാനത്തു തുടർന്നു.
എൽഡിഎഫ് കൊണ്ടുവന്ന അവിശ്വാസത്തിലാണ് പിന്നീട് പുന്നൂസിന് പ്രസിഡന്റു സ്ഥാനം നഷ്ടമായത്. എൽഡിഎഫിനു വീണ്ടും ഭരണം ലഭിച്ചെങ്കിലും സ്വതന്ത്രാംഗം കൂറുമാറിയതോടെ ഭരണം വീണ്ടും യുഡിഎഫിന് അനുകൂലമായി. പ്രസിഡന്റായി താൻ തെരഞ്ഞെടുക്കപ്പെട്ടശേഷം കഴിഞ്ഞ ഏപ്രിൽ 18നു സ്ഥാനമൊഴിയണമെന്ന കരാറുണ്ടായിരുന്നുവെങ്കിലും ഇതു നടപ്പാക്കുന്നതിൽ കോൺഗ്രസ് പാർലമെന്ററി പാർട്ടി അംഗങ്ങൾ വിയോജിച്ചു.
വൈസ് പ്രസിഡന്റ് സ്വതന്ത്രാംഗത്തെ പ്രസിഡന്റാക്കുന്നതിനോടു തങ്ങൾ യോജിക്കില്ലെന്ന് കോൺഗ്രസ് അംഗങ്ങൾ നേതൃത്വത്തെ അറിയിച്ചു. ഇതേത്തുടർന്നാണ് രാജി വൈകിയത്. ഇതിനിടെയിൽ കെ.പി. പുന്നൂസിനെ തിരികെ കോൺഗ്രസിലെടുക്കുകയും കഴിഞ്ഞ ദിവസത്തെ അവിശ്വാസ ചർച്ചയിൽ വിട്ടുനിൽക്കാൻ വിപ്പ് നൽകുകയും ചെയ്തിരുന്നു. ഇതിനെ മറികടന്നാണ് പുന്നൂസ് എൽഡിഎഫിനൊപ്പം നിന്നതെന്ന് അലക്സ് ജോൺ പറഞ്ഞു.
പ്രസിഡന്റായിരുന്ന കാലയളവിൽ താൻ വാഹന ദുരുപയോഗം നടത്തിയെന്ന ആരോപണം ശരിയല്ല. ആറുമാസത്തിനിടെ 10802 കിലോമീറ്റർ മാത്രമാണ് പഞ്ചായത്ത് വാഹനം ഓടിയിരിക്കുന്നതെന്ന് അലക്സ് ജോൺ പറഞ്ഞു. മുൻ പ്രസിഡന്റ് ബഞ്ചമിൻ തോമസ്, ബ്ലോക്ക് ജനറൽ സെക്രട്ടറി മത്തായി കെ. ഐപ്പ് എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.